ബാങ്കോക്ക്: അയൽരാജ്യങ്ങളായ തായ്ലൻഡും കംബോഡിയയും മൂന്നാഴ്ചത്തെ യുദ്ധത്തിനൊടുവിൽ വെടി നിർത്തി. ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാർ ഇതു സംബന്ധിച്ച ധാരണയിൽ ഒപ്പുവച്ചു.
ഇന്നലെ ഉച്ചയ്ക്ക് വെടിനിർത്തൽ നിലവിൽ വന്നശേഷം സംഘർഷങ്ങളുണ്ടായില്ലെന്നാണ് റിപ്പോർട്ട്. വെടിനിർത്തൽ 72 മണിക്കൂർ പിന്നിട്ടാൽ തായ്ലൻഡിന്റെ കസ്റ്റഡിയിലുള്ള 18 കംബോഡിയൻ സൈനികരെ മോചിപ്പിക്കും.
അതിർത്തിയിൽ ഉടൻ യുദ്ധം നിർത്താനും പലായനം ചെയ്ത സിവിലിയന്മാരെ മടങ്ങിയെത്താൻ അനുവദിക്കാനുമുള്ള ധാരണയാണ് ഇന്നലെ ഉണ്ടായത്. യുദ്ധത്തിൽ 101 പേർ കൊല്ലപ്പെട്ടതിനു പുറമേ ഇരു രാജ്യങ്ങളുടെയും അതിർത്തിപ്രദേശങ്ങളിൽനിന്ന് അര ലക്ഷം പേർ ഒാടിപ്പോവുകയും ചെയ്തിരുന്നു.
ചൈന, യുഎസ്, ആസിയാൻ രാജ്യങ്ങൾ എന്നിവരുടെ മധ്യസ്ഥതയാണ് വെടിനിർത്തലിനു വഴിവച്ചത്. വെടിനിർത്തൽ പാലിക്കുന്നുണ്ടോയെന്ന് ആസിയാൻ സമിതി നിരീക്ഷിക്കും.
അതിർത്തിയുടെ പേരിൽ ഒരു നൂറ്റാണ്ടായി ശത്രുത പുലർത്തുന്ന തായ്ലൻഡും കംബോഡിയയും ഈ വർഷം ഇതു രണ്ടാം തവണയാണ് യുദ്ധത്തിലേർപ്പെടുന്നത്. ജൂലൈയിൽ അഞ്ചു ദിവസം നീണ്ട യുദ്ധം അമേരിക്കൻ പ്രസിഡന്റ് ട്രംപ് ചുങ്കഭീഷണി മുഴക്കി അവസാനിപ്പിച്ചിരുന്നു. അതേസമയം, ഈ മാസം ആദ്യം തുടങ്ങിയ ഇത്തവണത്തെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നേരിട്ടിടപെട്ടില്ല.
അത്യാധുനിക വ്യോമസേനയും വിപുലമായ സൈന്യവുമുള്ള തായ്ലൻഡിന്റെ ആക്രമണത്തിൽ കംബോഡിയയ്ക്കു വലിയ നഷ്ടമുണ്ടായിട്ടുണ്ട്. സൈനികർ പിന്തിരിഞ്ഞോടിയതോടെ അതിർത്തി പ്രദേശങ്ങൾ പലതും കംബോഡിയയ്ക്കു നഷ്ടമായി.